2011, മേയ് 21, ശനിയാഴ്‌ച

ചാലിയാര്‍ കവിതകള്‍ (ഏഴും എട്ടും)



ഏഴ്
മാറാത്തൊരീശീല

മാറാപ്പു മാറ്റാന്‍
മാറത്തു സൗഗന്ധ
മാറാപ്പൂവേന്തി
കാലം കഴിഞ്ഞിട്ടും
കണ്ണീരൊഴുക്കീ
നാടിന്റെ,യാറിന്റെ
ക്ഷേമത്തിന്നായി
തന്‍ റൂഹ് റഹ്മത്ത്
ബലി നല്‍കി റഹ്മാന്‍
എട്ട്

മാറാത്തൊരാചാര
മാറാപ്പുപേറി
മാറാത്തൊരു പിടി-
ച്ചാരവും പേറി
കാലം കലക്കുന്ന
കണ്ണീര്‍ക്കയത്തില്‍
കാടിന്റെ,കാലന്റെ
മോക്ഷത്തിനായി
കാക്കക്കുളിയാലെ
ബലിയിട്ടു ബേപ്പൂര്‍.
      .......... 

2011, മേയ് 18, ബുധനാഴ്‌ച

ചാലിയാര്‍ കവിതകള്‍ (ആറ്)

ചാലിയാര്‍
ചരമത്തിന്‍
ചതിവോര്‍ത്തി-
ട്ടെന്തോ
മാറത്തടിച്ചില്ല
മാലോകരാരും
മാലോകരക്കാരെ
മാറാത്ത മാലോ
മേലേ കരക്കാരെ
മാറത്തു കല്ലോ?
മാറാത്തൊരാച്ചോര
മാറാപ്പു പേറി
മാറാത്തൊരാമര-
ആപ്പൂരി മാറ്റീ
മാറാത്താ വാനരന്‍
വാലു കുടുക്കി......
കായം കലക്കുന്നൊ-
രീ കക്കയത്തില്‍
കാലന്‍ കലക്കുന്ന
കണ്ണീരിനുപ്പിന്‍
കപ്പം പിരിക്കുന്നു
ബലിയാടു മാവൂര്‍. 

2011, മേയ് 13, വെള്ളിയാഴ്‌ച

ചാലിയാര്‍ കവിതകള്‍ (അഞ്ച്)

വെച്ചൂരി
പ്പേരുള്ള
ആറു കറക്കും
പയ്യിന്റെ, പേറ്റന്റ്
കയറോടെ വിറ്റൂ.
ഗോമൂത്ര ഗന്ധമേ-
റ്റര്‍ക്കന്‍ പടിഞ്ഞാറ്
പാര്‍ലറില്‍ പോയി
കരിക്കുമാന്തി
മണലൂറ്റു
തൊഴിലാളി
തൊഴില്‍ തേടി
തൊഴിമേടിച്ചാടി
ചെളിമാന്തിപ്പാടീ
''ഗാട്ടിലേക്കച്ച്യൂതാ
കേറല്ലേ, ബസുമതി
പ്പാടത്തെ റവറിന്റെ
പാലെടുക്കാം....''
പാട്ടു നിലച്ചപ്പോള്‍
പാടം നികന്നപ്പോള്‍
ശേഷിച്ചതീവാഴ
ക്കാടു മാത്രം?
........... 

2011, മേയ് 10, ചൊവ്വാഴ്ച

ചാലിയാര്‍ കവിതകള്‍ (നാല്)

ചാലിയാര്‍
ചാലിട്ടു
ചാവേറു
വന്നു.
പാണ്ടിയാര്‍
പാണ്ടായി
പാണ്ടിക്കാര്‍
വന്നൂ.
പാട്ടില്ല
പത്തായം
പൊത്തായി-
പ്പോയി.
പാങ്ങില്ലാ
പഞ്ഞന്റെ
പണ്ടത്തെ
പ്പാട്ട്.
മലമണ്ട
ക്ഷുരകന്റെ
മതിതീരാ
പ്പാട്ട്.
''കാട്ടിലെത്തടി
ഐലസ്സാ......
തേവരെയാന
ഐലസ്സ...
വലിയെട വലിവലി
ഐലസ്സ...''
പാട്ടു കഴിഞ്ഞപ്പോള്‍
പാട്ടം കൊടുത്തപ്പോള്‍
ശേഷിച്ചിളമര
ക്കെട്ടുമാത്രം
............. 

2011, മേയ് 1, ഞായറാഴ്‌ച

ചാലിയാര്‍ കവിതകള്‍ (മൂന്ന്)

അരചന്മാര്‍
അരുനിന്നു
അരുളിത്ത-
ന്നിളവ്.
മുള നുള്ളി
വിളയിച്ച
ഉളിരാകും
തൊഴില്.
ചുടുചോര
കൊതിമൂത്ത
കൊതുകൂതി
കൊഴല്.
റോമാക്ക-
രോര്‍മിപ്പോ
നീറോവിന്‍
അഴല്.
പെരിയോനാ-
ണിര വേണ്ട
ഇമ പൂട്ടി
അരചന്‍ .
............